Aug 2, 2013

നാണക്കേട്

സംസ്ഥാനത്ത് മൂന്ന് ലക്ഷം 'കള്ള' കുട്ടികള്‍ ; 7000 'കള്ള' അധ്യാപകരും

  ഈ വാര്‍ത്തയിലെ വിഷയം അതീവ ഗൌരവമുള്ളതും സമൂഹത്തിന് നാണക്കേടുണ്ടാക്കുന്നതുമാണ്. ഇല്ലാത്ത കുട്ടിയെ പഠിപ്പിക്കുന്നു എന്നു പറഞ്ഞു സര്‍ക്കാറിനേയും പൊതുജനങ്ങളേയും വഞ്ചിച്ച് ശമ്പളം കൊള്ളയടിക്കുന്നത് സമൂഹത്തിന് നീതിയും നെറിയും പഠിപ്പിക്കേണ്ട അദ്ധ്യാപകരായിരുന്നു എന്ന് നാം തിരിച്ചറിയണം. ഈ വാര്‍ത്ത സത്യമാകാതിരിക്കട്ടേ എന്നായിരിക്കും ഏതൊരു ഒറിജിനല്‍ അദ്ധ്യാപകന്റെയും പ്രാര്‍ത്ഥന. ഒരു ഭാഗത്ത് ഇല്ലാത്ത കുട്ടിയെ പഠിപ്പിക്കുവാന്‍ ശമ്പളം നല്‍കുന്ന സര്‍ക്കാര്‍ മറുഭാഗത്ത് നാല്‍പതു പേര്‍ക്കിരിക്കാവുന്ന ഒരു ക്ലാസ്സു റൂമില്‍ അറുപതിലധികം ഹൈസ്കൂള്‍ വിഭാഗം കുട്ടികള്‍ ഇരുന്ന് പഠിക്കേണ്ടി വരുന്ന ദുരവസ്ഥ കാണാതെ പോവുന്നു. ഈ കുട്ടികള്‍ക്ക് കൂടി കിട്ടേണ്ട ഭൌതികസാഹചര്യവും ഉച്ചക്കഞ്ഞിയുമൊക്കെയാണ് കള്ളക്കുട്ടികളുടെ പേരില്‍ തട്ടിയെടുക്കപ്പെടുന്നത് എന്നോര്‍ക്കുമ്പോഴാണ് ഇപ്പോള്‍ നടപടികള്‍ പ്രസക്തമാകുന്നത്. "എയ്ഡഡ് സ്‌കൂളുകളില്‍ കുട്ടികളുടെ എണ്ണം പെരുപ്പിച്ച് കാണിച്ച് കൃത്രിമമായി അധ്യാപക തസ്തികകള്‍ അനുവദിപ്പിക്കുകയും അതില്‍ കോഴ വാങ്ങി നിയമനം നടത്തുകയും ചെയ്യുന്നത് പതിവായിരുന്നു. ഇതേത്തുടര്‍ന്നാണ് തലയെണ്ണല്‍ നിര്‍ത്തുകയും ആധാര്‍ വഴി കുട്ടികളുടെ എണ്ണം തിട്ടപ്പെടുത്താന്‍ തീരുമാനിക്കുകയും ചെയ്തത്. ഒന്നാംക്ലാസില്‍ ചേരുന്ന കുട്ടികളുടെ എണ്ണത്തില്‍ വരുന്ന കുറവും പത്താംക്ലാസില്‍ നിന്ന് പോകുന്ന കുട്ടികളുടെ എണ്ണത്തിലെ അന്തരവും കണക്കാക്കിയാല്‍ തന്നെ മൂന്ന് ലക്ഷത്തില്‍പ്പരം അഡ്മിഷനുകള്‍ വ്യാജമായിരുന്നുവെന്ന് കാണാന്‍ കഴിയുമെന്ന് ഡി.പി.ഐ എ. ഷാജഹാന്‍ 'മാതൃഭൂമി'യോട് പറഞ്ഞു." മാതൃഭൂമി വാര്‍ത്ത കാണുക

2 comments:

MALAPPURAM SCHOOL NEWS said...

സംസ്ഥാനത്ത് മൂന്ന് ലക്ഷം 'കള്ള' കുട്ടികള്‍ ; 7000 അധ്യാപകരും അധികം അനീഷ് ജേക്കബ T- T T+
ആധാര്‍ കണക്കെടുപ്പ് പൂര്‍ത്തിയായി സ്‌കൂള്‍ കുട്ടികള്‍ 35 ലക്ഷം
അണ്‍ ഇക്കണോമിക് സ്‌കൂളുകള്‍ 3393
11 സ്‌കൂളുകളില്‍ ഒരു കുട്ടിയുമില്ല


തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ലക്ഷത്തില്‍പ്പരം കുട്ടികളുടെ കള്ളക്കണക്ക് നല്‍കിയാണ് മാനേജ്‌മെന്‍റുകള്‍ അധ്യാപക തസ്തികകള്‍ നിലനിര്‍ത്തിയതെന്ന് വ്യക്തമാകുന്നു. തലയെണ്ണി കുട്ടികളുടെ എണ്ണം തിട്ടപ്പെടുത്തുന്നതിന് പകരം ശാസ്ത്രീയമായി എണ്ണമെടുക്കുന്ന യു.ഐ.ഡി യായ ആധാര്‍ വഴിയുള്ള കണക്കെടുപ്പിലാണ് കുട്ടികളുടെ എണ്ണം പെരുപ്പിച്ച് കാണിച്ചിരുന്നുവെന്ന് കണ്ടെത്താനായത്. ആധാര്‍ കണക്കെടുപ്പ് പൂര്‍ത്തിയായപ്പോള്‍ സംസ്ഥാനത്ത് 35,09,496 കുട്ടികളാണ് ഒന്നുമുതല്‍ പത്ത് വരെയുള്ള ക്ലാസുകളില്‍ പഠിക്കുന്നതെന്ന് വ്യക്തമായി.

2010-11 ല്‍ 39,88,473 കുട്ടികളും 2011 - 12 ല്‍ 38,62,461 കുട്ടികളും സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഉണ്ടെന്നാണ് കണക്കാക്കിയിരുന്നത്. ഹെഡ്മാസ്റ്റര്‍മാര്‍ നല്‍കുന്നതും അതിനുശേഷം വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ നടത്തുന്ന തലയെണ്ണലിലൂടെയുമാണ് ഇത്തരം കണക്കുകള്‍ എടുത്തിരുന്നത്. തലയെണ്ണാന്‍ വരുന്നദിവസം മറ്റ് സ്‌കൂളുകളില്‍ നിന്ന് കുട്ടികളെ കൊണ്ടുവന്നിരുത്തി എണ്ണം തികയ്ക്കുന്ന ഏര്‍പ്പാടാണ് വര്‍ഷങ്ങളായി സംസ്ഥാനത്ത് നിലനിന്നിരുന്നത്. ഹാജര്‍പുസ്തകത്തില്‍ വ്യാജപേരുകളും ചേര്‍ക്കുമായിരുന്നു. ഒരുപരിധി വരെ വിദ്യാഭ്യാസ വകുപ്പിന്റെ കൂടി ഒത്താശയോടെയാണ് ഈ തട്ടിപ്പ് നടന്നുവന്നിരുന്നത്.

എയ്ഡഡ് സ്‌കൂളുകളില്‍ കുട്ടികളുടെ എണ്ണം പെരുപ്പിച്ച് കാണിച്ച് കൃത്രിമമായി അധ്യാപക തസ്തികകള്‍ അനുവദിപ്പിക്കുകയും അതില്‍ കോഴ വാങ്ങി നിയമനം നടത്തുകയും ചെയ്യുന്നത് പതിവായിരുന്നു. ഇതേത്തുടര്‍ന്നാണ് തലയെണ്ണല്‍ നിര്‍ത്തുകയും ആധാര്‍ വഴി കുട്ടികളുടെ എണ്ണം തിട്ടപ്പെടുത്താന്‍ തീരുമാനിക്കുകയും ചെയ്തത്. ഒന്നാംക്ലാസില്‍ ചേരുന്ന കുട്ടികളുടെ എണ്ണത്തില്‍ വരുന്ന കുറവും പത്താംക്ലാസില്‍ നിന്ന് പോകുന്ന കുട്ടികളുടെ എണ്ണത്തിലെ അന്തരവും കണക്കാക്കിയാല്‍ തന്നെ മൂന്ന് ലക്ഷത്തില്‍പ്പരം അഡ്മിഷനുകള്‍ വ്യാജമായിരുന്നുവെന്ന് കാണാന്‍ കഴിയുമെന്ന് ഡി.പി.ഐ എ. ഷാജഹാന്‍ 'മാതൃഭൂമി'യോട് പറഞ്ഞു.

കുട്ടികളുടെ എണ്ണം 35 ലക്ഷത്തില്‍പ്പരമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അധ്യാപക തസ്തികകള്‍ സംബന്ധിച്ച അവലോകനവും ഡി.പി.ഐ യുടെ ഓഫീസ് നടത്തി. ഇതുപ്രകാരം 7016 അധ്യാപകര്‍ സംസ്ഥാനത്ത് കൂടുതലാണ്. ഇവരെ ഏത് തരത്തില്‍ പുനര്‍വിന്യസിക്കണമെന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ല. ജനറല്‍ വിഭാഗത്തില്‍ 10,580 പേരും സ്‌പെഷ്യല്‍ ടീച്ചേഴ്‌സ് വിഭാഗത്തില്‍ 39 പേരുമാണ് അധികമുള്ളത്. എന്നാല്‍ ഭാഷാധ്യാപകരില്‍ 3603 പേര്‍ കുറവാണ്. അധികമുള്ള അധ്യാപകരുടെ ശരാശരിയാണ് 7016. അധ്യാപക-വിദ്യാര്‍ഥി അനുപാതം 1:45 ആയി കണക്കാക്കുമ്പോഴാണ് ഇത്രയും അധ്യാപകര്‍ കൂടുതലാകുന്നത്. തത്കാലത്തേക്ക് അനുപാതം എല്‍.പിയില്‍ 1:30 ഉം അതിനുമുകളില്‍ 1:35 ഉമായി കണക്കാക്കിയാല്‍ ഇവരെ അതത് സ്‌കൂളുകളില്‍ തന്നെ നിലനിര്‍ത്താം.

സംസ്ഥാനത്തെ 35 ലക്ഷം കുട്ടികളില്‍ 12 ലക്ഷത്തോളം പേര്‍ സര്‍ക്കാര്‍ സ്‌കൂളിലും 23 ലക്ഷത്തില്‍പ്പരംപേര്‍ എയ്ഡഡ് സ്‌കൂളുകളിലുമാണ് പഠിക്കുന്നത്.

ഒരു കുട്ടിപോലും പഠിക്കാന്‍ എത്താത്ത 11 സ്‌കൂളുകള്‍ സംസ്ഥാനത്തുണ്ടെന്നും ആധാര്‍ കണക്കെടുപ്പില്‍ കണ്ടെത്തി. 60 കുട്ടികളില്‍ താഴെയുള്ള സ്‌കൂളുകളുടെ എണ്ണം 3393 ആണ്. 60 കുട്ടികള്‍പോലുമില്ലാത്ത സ്‌കൂളുകളെയാണ് അണ്‍ ഇക്കണോമിക്കായി കരുതുന്നത്. മുമ്പ് അണ്‍ ഇക്കണോമിക് ആയിരുന്നത് 100 കുട്ടികള്‍ ഇല്ലാത്ത സ്ഥാപനങ്ങളായിരുന്നു. അണ്‍ ഇക്കണോമിക് സ്‌കൂളുകളില്‍ കൂടുതല്‍ കണ്ണൂരിലാണ് - 449 എണ്ണം. പത്തനംതിട്ട - 421, കോട്ടയം - 363, എറണാകുളം - 331 എന്നിങ്ങനെയാണ് ലാഭകരമല്ലാത്ത കൂടുതല്‍ സ്‌കൂളുകളുള്ള ജില്ലകളുടെ സ്ഥാനം.

അണ്‍ ഇക്കണോമിക് സ്‌കൂളുകളില്‍ കൂടുതലും എയ്ഡഡ് മേഖലയിലാണ്. ഈ സ്‌കൂളുകള്‍ക്കും സര്‍ക്കാര്‍ നിഷ്‌കര്‍ഷിക്കുന്ന നിശ്ചിത ഏക്കര്‍ സ്ഥലവും മറ്റ് സൗകര്യങ്ങളും ഉള്ളതാണ്. ഈ സ്ഥലം മറ്റാവശ്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ ഇത്തരം എയ്ഡഡ് സ്‌കൂളുകള്‍ പൂട്ടാന്‍ മാനേജ്‌മെന്‍റുകള്‍ പലതും തയ്യാറുമാണ്. ഇവിടെയുള്ള കുട്ടികളെ മറ്റ് സ്‌കൂളുകളിലേക്ക് മാറ്റണമെന്നതാണ് ബദല്‍ നിര്‍ദേശം. എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാരിന് നയപരമായ തീരുമാനം എടുക്കേണ്ടിവരും.

MALAPPURAM SCHOOL NEWS said...

സര്‍ക്കാര്‍ സ്കൂളുകളില്‍ കുട്ടികള്‍ക്ക് അനുപാതികമായി ഡിവിഷനുകളും വേക്കന്‍സിയും ക്രിയേറ്റ് ചെയ്താല്‍ ചെറിയ ആശ്വാസമായേനെ. ക്ലാസ് മുറികളില്‍ തിങ്ങി നിറഞ്ഞും ഷിഫ്റ്റ് സമ്പ്രദായത്തിലുമോടിക്കുന്ന സ്കൂളുകള്‍ മലപ്പുറത്തുണ്ട്.കുട്ടികല്ലാത്ത സ്കൂളുകളിലെ സ്റ്റാഫിനെ അദ്്യാപകരില്ലാത്ത ഇടങ്ങളിലേക്ക് നിര്‍ബന്ധ ട്രാന്സ്ഫര്‍ നടത്തണം.

School Kalolsavam Software and help file .

© hindiblogg-a community for hindi teachers
  

TopBottom